സ്ത്രീ കാമനയുടെ കുപ്പിവളപ്പൊട്ടുകൾ: “ദെച്ചോമയും മാഹീലെ പെണ്ണുങ്ങളും” എന്ന നോവലിന്റെ ഒരു ലക്കാനിയൻ വായന

സ്ത്രീ കാമനയുടെ കുപ്പിവളപ്പൊട്ടുകൾ: ദെച്ചോമയും മാഹീലെ പെണ്ണുങ്ങളും എന്ന നോവലിന്റെ ഒരു ലക്കാനിയൻ വായന

1.ഫ്രോയിഡും, ലക്കാനും, സ്ത്രീകാമനയും

പ്രശസ്ത ഓസ്ട്രിയൻ ന്യൂറോളജിസ്റ്റും സൈക്കോഅനാലിസിസ്/ മനോവിശ്ലേഷണത്തിന്റെ സ്ഥാപകനുമായ സിഗ്മണ്ട് ഫ്രോയിഡ് (1856–1939) ഒരിക്കൽ തന്റെ സുഹൃത്തും, പേഷ്യന്റും, സഹ മനോവിശ്ലേഷകയുമായിരുന്ന മാറീ ബോണപാർട്ടിനോട് പറഞ്ഞു: ‘സ്ത്രീകളുടെ ആത്മാവിനെക്കുറിച്ചുള്ള എന്റെ മുപ്പത് വർഷത്തെ ഗവേഷണത്തിനുശേഷവും എനിക്ക് ഇതുവരെ ഉത്തരം ലഭിക്കാത്തതും ഇതുവരെ ഉത്തരം നൽകാൻ കഴിയാത്തതുമായ വലിയ ചോദ്യം ഇതാണ്: ‘സ്ത്രീകൾക്ക് എന്താണ് വേണ്ടത്?” (Nelson, 2021). ബോണപാർട്ട് ഫ്രോയിഡുമായിട്ടുള്ള ഒരു മനോവിശ്ലേഷണ സെഷനിൽ സ്വന്തം ഗവേഷണം, ലൈംഗികത, സ്ത്രീ വിമോചനത്തിനായുള്ള ആഗ്രഹം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നപ്പോഴാണ് ഫ്രോയിഡ് ലോകം മുഴുവനും മുഴങ്ങിക്കേട്ട ഈ ചോദ്യം ചോദിച്ചത്. “Was will das Weib?” “What do women want?”

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയുടെയും ശാസ്ത്രീയ ചരിത്ര സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ, ഫ്രോയിഡിന്റെ സ്ത്രീലൈംഗികതയെക്കുറിച്ചും സ്ത്രീയുടെ മനഃശാസ്ത്രത്തെ കുറിച്ചുമുള്ള ആശയങ്ങളിൽ കാണാൻ കഴിയുന്നത് ഫ്രോയിഡ് ആൺകുട്ടികളുടെയും പുരുഷൻമാരുടെയും കാഴ്ചപ്പാടിൽ നിന്നും അനുഭവങ്ങളിൽ നിന്നും രൂപം കൊടുത്ത സിദ്ധാന്തങ്ങളാണ് ഇവ എന്നാണ് (Sharpe & Faulkner, 2008). പ്രത്യേകിച്ചും “ലിംഗ അസൂയ” (penis envy) എന്ന ആശയം, ഈഡിപ്പൽ സമുച്ചയത്തിലെ ഒരു പ്രത്യേക പാതയാണ് സ്ത്രീത്വം എന്ന വാദം, മാനസികാപഗ്രഥനത്തിന്റെ യന്ത്രമായി ശരീരശാസ്ത്രത്തിന്റെ നിർവ്വചനം, പെൺകുട്ടിയിൽ നിന്ന് സ്ത്രീത്വത്തിലേക്കുള്ള മാറ്റം, അതിൽ അമ്മയോടുള്ള മൂലബന്ധത്തിൽ നിന്നും അച്ഛനിലേക്കുള്ള പലായനത്തിന്റെ പ്രാധാന്യം, എന്നിവയിൽ കാണാൻ കഴിയുന്നത്, സ്ത്രീകളെ ഫ്രോയിഡിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതിന്റെ തെളിവാണ്. സ്ത്രീ ലൈംഗികതയെ ഫ്രോയിഡ് “ഇരുണ്ട ഭൂഖണ്ഡം” എന്ന് വിശേഷിപ്പിച്ചു എന്ന വസ്തുത (Strouse,1974). തീർച്ചയായും 2026 – ഇൽ, ‘സ്ത്രീകൾക്ക് എന്താണ് വേണ്ടത്?” എന്ന ചോദ്യത്തിൽ കേൾക്കുന്ന പ്രതിധ്വനി സ്ത്രീകളുടെ യാഥാർത്ഥ്യങ്ങളും ആഗ്രഹങ്ങളും പൂർണ്ണമായി ഗ്രഹിക്കാൻ തന്റെ പരമ്പരാഗത മനോവിശ്ലേഷണ ചട്ടക്കൂട് അപര്യാപ്തമാണെന്ന് ഫലപ്രദമായി ഫ്രോയിടിയൻ സിദ്ധാന്തം സമ്മതിക്കുന്നു എന്നതാണ്.

എന്നിരുന്നാലും ഫ്രോയിടിയൻ സിദ്ധാന്തങ്ങൾ ലൈംഗികതയെയും (sexuality) ആത്മനിഷ്ഠതയെയും (subjectivity) പരസ്പരം അബോധമായി ബന്ധിപ്പിക്കുന്ന ഒരു സിദ്ധാന്തം വികസിപ്പിച്ചെടുത്ത് അത് സാധാരണവും സൈദ്ധാന്തികവുമായ ഒരു ഭാഷയിൽ നമുക്ക് സംവദിക്കാൻ തന്നു എന്നുള്ളത് മനുഷ്യജാതിയുടെ പ്രധാനപ്പെട്ട ബൗദ്ധികസംഭാവനകളിൽ ഒന്നാണെന്ന് തന്നെ പറയാം. നമ്മുടെ ആത്മബോധം (selfhood/identity), രാഷ്ട്രീയ വഴക്കങ്ങൾ, പരസ്പര ബന്ധങ്ങൾ, മാനസിക അടുപ്പങ്ങൾ എന്നിവ അബോധാവസ്ഥയിലുള്ള പ്രേരണകളാൽ എങ്ങനെ സ്വാധീനിക്കപ്പെടുകയും വ്യക്തിഗതമായ പ്രവർത്തനശക്തിയുടെ പരിധിക്കപ്പുറമുള്ള പ്രതീകാത്മക ഘടനകളാൽ ക്രമീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കിത്തരാൻ ഫ്രോയിഡിന്റെ സിദ്ധാന്തത്തിന് കഴിയുന്നു (Psychoanalytic Feminism, 2025).

ഫെമിനിസവും മനോവിശ്ലേഷണവും തമ്മിലുള്ള ബന്ധം ഒരേ സമയത്ത് ഉപയോഗകരവും പ്രശ്നകാരവുമാണെന്ന് കാണാവുന്നതാണ്. സിമോൺ ദേ ബൊവ്വാർ, ഹെലീൻ ടോയിച്ച്, കാരെൻ ഹോർണി, മെലനി ക്ലയിൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പലപ്പോഴും ഫ്രോയിഡിന്റെ മൗലികമായ രൂപീകരണങ്ങളെ വെല്ലുവിളിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്തു കൊണ്ട് സ്ത്രീ ലൈംഗികത, മാതൃത്വ ശേഷി, പെൺകുട്ടികളുടെ ആദ്യകാല മാനസിക ജീവിതം എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചു. 1960-കൾ മുതൽ, ഫെമിനിസ്റ്റ് ഗവേഷകരായ ജൂലിയറ്റ് മിച്ചൽ, നാൻസി ചോഡോറോവ്, ലൂസ് ഇരിഗാരെ, ലോറ മൾവി തുടങ്ങിയവർ ഉൾപ്പെടെയുള്ള രണ്ടാം തരംഗ സ്ത്രീവാദവുമായി ബന്ധപ്പെട്ട ചിന്തകരും, ക്വിയർ സിദ്ധാന്തത്തിന്റെ പ്രതിനിധികളും, ലിംഗ ചരിത്രകാരും, ഫ്രോയിഡിന്റെ സിദ്ധാന്തങ്ങളെ പുനർനിർവചിച്ചിട്ടുണ്ട്.
ഫ്രോയിഡിന്റെ സ്ത്രീലിംഗ കേന്ദ്രീകൃത വീക്ഷണങ്ങളെ വിമർശിക്കുമ്പോൾ തന്നെ, “ശരീരഘടനയാണ് വിധി” എന്ന ഫ്രോയിഡിയൻ ആശയം പൊളിച്ചുമാറ്റാൻ ഫെമിനിസ്റ്റ് സൈദ്ധാന്തികർ മനോവിശ്ലേഷണ സാങ്കേതിക വിദ്യകൾ വീണ്ടും ഉപയോഗപ്പെടുത്തി സ്ത്രീത്വത്തിന്റെ സാമൂഹിക അല്ലെങ്കിൽ “സിംബോളിക്” നിർമ്മിതിക്ക് വേണ്ടി വാദിക്കുന്നതായി കാണാം. സ്ത്രീത്വത്തിന്റെ ആത്മനിഷ്ഠത, സ്ത്രീ കാമനകൾ, എന്നിവയുടെ ആവിഷ്കാരം, സാമൂഹ്യസാംസ്കാരിക രൂപകാമനകൾ സ്ത്രീകളെ എങ്ങനെ പ്രതിനിധീകരിക്കുന്നു (ഉദാഹരണത്തിന്, സിനിമ പോലുള്ള സാങ്കേതിക ബഹുജനമാധ്യമങ്ങളിൽ പ്രേക്ഷകരും ഛായാബിംബങ്ങളും തമ്മിൽ നടക്കുന്ന അവബോധം) എന്നിവ വിശകലനം ചെയ്യുന്നതിന് പൂർണ്ണമായും രാഷ്ട്രീയമോ സാമ്പത്തികമോ ആയ വിശകലനത്തിനപ്പുറം മനഃശാസ്ത്ര സിദ്ധാന്തം, മനോവിശ്ലേഷണ സിദ്ധാന്തം എന്നിവ ഉപയോഗപ്രദമാണെന്ന് കാണാം (Mulvey, 1975; Kaplan, 1983; Doane, 1987).

എടുത്തു പറയുമ്പോൾ, സ്ത്രീ കാമനയുടെ വിഷയത്തിൽ, ഫ്രോയിഡിന്റെ സിദ്ധാന്തം പറയുന്നത്, പക്വതയുള്ള സ്ത്രീലൈംഗികതയ്ക്ക്, ക്ലിറ്റോറൽ, അഥവാ, സക്രിയമായ “പുരുഷ” പ്രവർത്തനത്തിൽ നിന്ന് മാറി, യോനിയെ കേന്ദ്രീകരിച്ചുള്ള “സ്ത്രീ” നിഷ്ക്രിയത്വത്തിലേക്ക് മാറേണ്ടതുണ്ട് എന്നാണ് (Freud,1953). ഇത് സ്ത്രീയുടെ ലൈംഗിക ആനന്ദത്തെ പ്രത്യുൽപാദനത്തിലേക്കും നിർബന്ധിത ഭിന്നലിംഗ ലൈംഗികതയിലേക്കും (compulsory heterosexuality) നേരിട്ട് ബന്ധിപ്പിക്കുന്നു. ലൂസ് ഇരിഗാരെ പോലുള്ള ഫെമിനിസ്റ്റ് ചിന്തകർ വാദിക്കുന്നത് ഇത് സ്ത്രീയുടെ ലൈംഗിക ആനന്ദത്തിൽ പുരുഷ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നാണ് (1985). സ്ത്രീയുടെ ലൈംഗികത, അതിന്റെ അനുഭവം, ആനന്ദം, സ്ത്രീയുടെ ശാരീരികമായ കാമനകൾ എന്നിവയുടെ വൈവിധ്യം, പുരുഷ മാനദണ്ഡത്തിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രമാക്കി, ഫെമിനിസ്റ്റ് സിദ്ധാന്തം, സ്ത്രീയുടെ ലൈംഗിക “നിഷ്ക്രിയത്വം” എന്ന ലേബലിനെ നിരസിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയിൽ ഫ്രോയിഡിനെ വളരെ ശക്തമായ രീതിയിൽ യൂറോപിയൻ ബൗദ്ധികമണ്ഡലത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് ഫ്രഞ്ച് മനഃശാസ്ത്രജ്ഞനും മനോവിശ്ലേഷകനുമായ ഷാക് ലക്കാൻ (1908-1981) ആണ്. 1950 കളിലും 1960 കളിലും ലക്കാൻ തന്റെ ലോകപ്രശസ്തമായ സെമിനാറുകളിലൂടെ, ഫ്രോയിഡിന്റെ കൃതികൾ, ഫ്രഞ്ച് സ്ട്രക്ച്ചറലിസം, പോസ്റ്റ് സ്ട്രക്ച്ചറലിസം, ഭാഷാശാസ്ത്രത്തിലെ നവീകരണ സിദ്ധാന്തങ്ങൾ, ഹേഗൽ, അലക്‌സാണ്ടർ കോഷേവ്, ഇമ്മാനുവേൽ കാന്റ് തുടങ്ങിയ തത്വചിന്തകരുടെ ദാർശനിക ചിന്തകൾ എന്നിവ ചേർത്ത് വായിച്ചാണ് ഫ്രോയിഡിലേയ്ക്കുള്ള ആ തിരിച്ചു വരവ് നടത്തിയത്. ലക്കാനിന്റെ “ഓങ്കോർ” (“Encore”) എന്ന പേരിലറിയപ്പെടുന്ന “സെമിനാർ 20” സ്ത്രീകളുടെ ആത്മനിഷ്ഠയെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും, സ്ത്രീ-പുരുഷ ബന്ധ(മില്ലായ്മ)-യെപ്പറ്റിയുമാണ്. ഈ സെമിനാറിൽ പുരുഷാധിപത്യപരമായ ലിംഗാധിഷ്ഠിതമായ പ്രതീകാത്മക മണ്ഡലത്തെ വെല്ലുവിളിക്കുന്ന, വ്യത്യസ്തമായ ഒരു തരം ആനന്ദത്തിന്റെയും അറിവിന്റെയും സംഭവ സ്ഥലമായി “സ്ത്രീ” അല്ലെങ്കിൽ “മറ്റൊരാൾ” (“the Other”) പര്യവേക്ഷണം ചെയ്യുന്നു. ശരീരഘടനയെക്കാൾ സ്ത്രീകളുടെ ആനന്ദത്തെ (ആസ്വാദനം) അനുഭവിക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കി ലൈംഗിക വ്യത്യാസത്തെ പുനർനിർവചിക്കുന്നു.

സ്ത്രീ ലൈംഗികതയെ വിവരിക്കാൻ ലക്കാൻ “മറ്റൊരു ആനന്ദം” (“ഫാലിക്,” അല്ലെങ്കിൽ ലിംഗാധിഷ്ഠിതമല്ലാത്ത “മിസ്റ്റിക്,” അല്ലെങ്കിൽ ഗോപ്യമായ, അനന്തമായ ആനന്ദം) എന്ന ആശയം അവതരിപ്പിക്കുന്നു (Lacan, 1998). പുരുഷന്മാർ പൂർണ്ണമായും “ഫാലിക്” അല്ലെങ്കിൽ ലിംഗാധിഷ്ഠിതമായ അനുഭവത്തിന്റെ കീഴിലാണെങ്കിലും (ഇവിടെ ഫ്രോയിഡിൽ നിന്നും വ്യത്യസ്തമായി “ലിംഗം” എന്നത് ഒരു ശരീരാവയവമല്ല; ലക്കാൻ “ലിംഗം” കൊണ്ടുദ്ദേശിക്കുന്നത് ഒരു പ്രതീകാത്മകമായ ശക്തിയെയാണ്, ഭാഷയിലും, സമൂഹത്തിലും, സംസ്കാരത്തിലും കലർന്നിരിക്കുന്ന, ഇവയെ നിയന്ത്രിക്കുന്ന ശക്തി) , സ്ത്രീകൾ “എല്ലാവരുമല്ല”ത്തതിനാൽ, ഈ ശക്തിയാൽ പരിമിതപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് ലക്കാൻ വാദിക്കുന്നു. ഈ വാദമാണ് പിന്നീട് ലക്കാനിന്റെ “സ്ത്രീ നിലനിൽക്കുന്നില്ല” എന്ന വാക്യത്തിലേക്ക് നയിക്കുന്നത്. അതായത് “ഒരൊറ്റ” അല്ലെങ്കിൽ “പല” സ്ത്രീകൾ എന്നൊരു വിഭാഗമില്ല. “സ്ത്രീ” – യെ വിഭാഗപ്പെടുത്താനാവില്ല (Lacan, 1998). ലക്കാനിന്റെ വീക്ഷണത്തിൽ “സ്ത്രീ”യ്ക്കും “പുരുഷനും” ഒരുപോലെ അനുഭവിച്ചറിയാവുന്ന ലിംഗാധിഷ്ഠിതമല്ലാത്ത ആനന്ദമാണിത്. ലക്കാനിന്റെ ലൈംഗികതയുടെ ഗ്രാഫിൽ ഒരു ജൈവിക പുരുഷന് “സ്ത്രീലിംഗ” ഘടനാപരമായ സ്ഥാനം വഹിക്കാൻ കഴിയും. ഈ അവസ്ഥയിൽ, ഒരു ജൈവിക പുരുഷന് “മറ്റ്” ആനന്ദങ്ങൾ അനുഭവിക്കാൻ കഴിയും. കൂടാതെ, ലക്കാനിയൻ സിദ്ധാന്തത്തിൽ, യഥാർത്ഥ പ്രണയത്തിന്റെ നിമിഷങ്ങളോ, നിഗൂഢാനുഭവങ്ങളോ ഇടയ്ക്കിടെ ജൈവ പുരുഷലിംഗ ലൈംഗികതയുള്ള പുരുഷന്മാർക്ക് പോലും ഈ ഫാലിക് അല്ലാത്ത ആനന്ദത്തിന്റെ ഹ്രസ്വമായ അനുഭൂതി നൽകും (Lacan, 1998).

ഈ വാദങ്ങൾ സ്വാഭാവികമായും വന്നു നിൽക്കുന്നത്, ഇവിടെ ഈ ലേഖനത്തിന് പ്രസക്തമായിട്ടുള്ളത്, ലക്കാനിന്റെ “ഒബ്‌ഷേ പെറ്റി അ” (“objet petit a”) എന്ന ആശയത്തിലാണ് (Lacan, 2014). ഫ്രഞ്ചിൽ നിന്നും ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്യാത്ത പ്രയോഗമാണിത്; അത് കൊണ്ട് ഇവിടെയും ലക്കാൻ ഉദ്ദേശിച്ച ഫ്രഞ്ച് തന്നെ ഉപയോഗിക്കുന്നതാണ് ചേർച്ച.

എന്താണ് ലക്കാനിന്റെ “ഒബ്‌ഷേ പെറ്റി അ”? നിങ്ങൾക്ക് എന്തെങ്കിലും ഒരു കാര്യം, ഒരു സാധനം, അല്ലെങ്കിൽ, ഒരു കാമന ഉണ്ടെന്ന് വെയ്ക്കുക. ഉദാഹരണത്തിന്, ഈ ലേഖനത്തിന് തുടക്കം കുറിച്ച ഫ്രോയിഡിന്റെ ചോദ്യം ഇവിടെ ഓർമ്മിക്കുന്നത് ഉചിതമാണ്: ” സ്ത്രീകൾക്ക് എന്താണ് വേണ്ടത്?” പല തലമുറകളിൽ, പല ദശകങ്ങളിൽ, പല ദേശങ്ങളിൽ, പല കാലങ്ങളിൽ പല രീതിയിലാണ് സ്ത്രീകൾ ഈ ചോദ്യത്തിനുത്തരം പറഞ്ഞിരിക്കുന്നത്. സ്നേഹം, ബഹുമാനം, സന്തോഷം, ധൈര്യം, ഏകാന്തത, സ്വാതന്ത്ര്യം, സ്വന്തമായിട്ടൊരു മുറി, ഇഷ്ടമുള്ള പുരുഷനെയോ സ്ത്രീയെയോ ജീവിത പങ്കാളിയാക്കാനുള്ള കഴിവ്, സ്വന്തം വീട്, ജോലി, വാഹനം, കുഞ്ഞുങ്ങൾ വേണ്ടവർ, കുഞ്ഞുങ്ങൾ വേണ്ടാത്തവർ, ഗർഭം ധരിക്കേണ്ടവർ, ധരിക്കേണ്ടാത്തവർ, പാട്ടു പാടേണ്ടവർ, ആട്ടം ആടേണ്ടവർ, പഠിക്കാൻ ത്വരയുള്ളവർ, യാത്ര ചെയ്യാൻ ആഗ്രഹമുള്ളവർ, മാറ് മറക്കേണ്ടവർ, മാറ് മറക്കേണ്ടാത്തവർ. വീട്ടിൽ ഇരിക്കാൻ ആശിക്കുന്നവർ, നിറച്ചു കഴിക്കാൻ ആഗ്രഹിക്കുന്നവർ, എല്ലാം മറന്നുറങ്ങാൻ ആശിക്കുന്നവർ–സ്ത്രീകൾക്ക് പലതാണ് ആവശ്യങ്ങൾ. മലയാളത്തിലെ എന്ന് തന്നെയല്ല, ലോകത്തിലെ തന്നെ സ്ത്രീ കാമനയുടെ നിഘണ്ടുവിൽ, ഇവ ഓരോന്നും അനേകായിരം തവണ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞതായി കാണാം.

സാധാരണയായി ആഗ്രഹങ്ങൾ സാധിച്ചു കിട്ടിയാൽ പിന്നീട് നമ്മൾ സന്തുഷ്ടരാണ് . തൃപ്തരാണ്. എന്നാൽ ഈ സംപൃപ്തിക്കുമപ്പുറം ഉള്ള ഒരു അലൗകികമായ ആനന്ദമാണ് ജീവിതത്തിന്റെ മുഖ്യ പ്രചോദനമായി ലക്കാൻ വിസ്തരിക്കുന്നത്. തന്റെ സെമിനാർ 10, 11 എന്നിവയിൽ ലക്കാൻ “ഒബ്‌ഷേ പെറ്റി അ” സൈക്കോഅനാലിസിസിന്റെ സുപ്രധാന ഘടകമായി വിസ്തരിക്കുന്നുണ്ട്. ഫ്രോയിഡിന്റെ ഈഗോ, സൂപ്പർ ഈഗോ, ഇഡ്ഡ് എന്ന ത്രിമാന ക്രമം പോലെയുള്ള മനുഷ്യമനസ്സിന്റെ ത്രിമാന ക്രമമാണ് ലക്കാനിന്റെ “സിംബോളിക്,” “ഇമാജിനറി,” “റിയൽ” എന്നീ തലങ്ങൾ ( Lacan, 1988). രണ്ടും മനുഷ്യമനസ്സിനെ ത്രിമാന സംവിധാനങ്ങളായി വ്യാഖ്യാനിക്കുമ്പോൾ, ഫ്രോയിഡിന്റെ ഘടനാ മാതൃക, ആന്തരിക മനഃശാസ്ത്ര സംഘർഷങ്ങളെ വിലയിരുത്തുന്നു. അതേസമയം ലക്കാനിന്റെ “രജിസ്റ്ററുകൾ” മനുഷ്യ യാഥാർത്ഥ്യത്തിന്റെ ഭവശാസ്ത്രപരമായ (ontological) ഇന്ദ്രിയാവബോധം, ആത്മബോധം, ഭാഷ, അസ്തിത്വത്തിന്റെ പേരിടാനാവാത്ത വശങ്ങൾ എന്നിവയിലൂടെ മനുഷ്യ മനസ്സ് എങ്ങനെ രൂപപ്പെടുന്നുവെന്ന് പര്യവേക്ഷണം ചെയ്യുന്നു. മുഖ്യധാരാ ഫ്രോയിഡിയൻ മനഃശാസ്ത്രത്തിൽ നിന്നും വ്യതിചലിച്ച് ഭാഷാശാസ്ത്രത്തിനും ആത്മനിഷ്ഠതയ്ക്കും ലക്കാൻ മുൻഗണന നൽകുന്നതായി കാണാം. “സിംബോളിക്” ഭാഷയുടെയും സാമൂഹിക നിയമത്തിന്റെയും ഇടമാണ്. നമ്മൾ നമ്മളായി ജീവിക്കുന്നതാണ് സിംബോളിക് ക്രമം. “ഇമാജിനറി” എന്നത് നമ്മൾ സിംബോളിക്കിൽ ഇരുന്നു കൊണ്ട് കാണുന്ന ദൃശ്യങ്ങൾ, ചിത്രങ്ങൾ, ചിലപ്പോൾ നമ്മളെ ചതിക്കുന്ന ഇമേജുകളുടെ മേഖലയാണ്. ഒരു ഫാന്റസി എന്ന് പറയാം. “റിയൽ” എന്നത് പ്രതീകവൽക്കരണത്തെ ചെറുക്കുന്ന പ്രതിനിധീകരിക്കാനാവാത്ത “അസാധ്യമായ” കാമ്പാണ്. “ഒബ്‌ഷേ പെറ്റി അ” ഈ “റിയലിന്റെ” അംശമാണ്.
ഭാഷക്കതീതമായ, നമ്മൾക്ക് അടക്കാനാവാത്ത, തടുക്കാനാവാത്ത, തികട്ടി തികട്ടി വരുന്ന, അന്വേഷിച്ചു അന്വേഷിച്ചു നടക്കുന്ന, നമ്മൾക്ക് പേടിയും ആസക്തിയും ഒരുമിച്ചു തരുന്ന, ഒരിക്കൽ കിട്ടിയാലും വീണ്ടും തിരയുന്ന ഒന്നാണ് “ഒബ്‌ഷേ പെറ്റി അ” ( Lacan, 1977). മനുഷ്യന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതിനുപകരം നിർത്താതെ മുൻപോട്ടു നയിക്കുന്ന “ശൂന്യത” അല്ലെങ്കിൽ “അവശിഷ്ടം” എന്ന അപ്രാപ്യമായ “ആഗ്രഹത്തിന്റെ വസ്തു-കാരണത്തെ” (object -cause of desire) പ്രതിനിധീകരിക്കുന്നതിനാണ് ലക്കാൻ “ഒബ്‌ഷേ പെറ്റി അ” വികസിപ്പിച്ചെടുത്തത്. നമ്മുടെ ആഗ്രഹങ്ങൾ, അതീവ ഗോപ്യമായ കാമനകൾ ശാരീരിക അല്ലെങ്കിൽ മാനസിക ആവശ്യങ്ങൾക്കപ്പുറം നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്നും, അസാധ്യമായ ഒരു ആനന്ദത്തെ പിന്തുടരാൻ നമ്മെ നിർബന്ധിക്കുന്ന ഒരു ഫാന്റസി നിറഞ്ഞ “അഭാവം”മായി (lack) പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണെന്നും “ഒബ്‌ഷേ പെറ്റി അ” വിശദീകരിക്കുന്നു.

ലക്കാൻ പറയുന്നതനുസരിച്ച്, ആത്മനിഷ്ഠത (subjectivity) എന്നത് ഈ കിട്ടാത്ത വസ്തുവിനെ തേടിയുള്ള വിഫലമായ, ആവർത്തിച്ചുള്ള വരവാണ്, പോക്കാണ്, അറിവാണ്, ഓർമ്മയാണ്, പലായനമാണ്. അതേസമയം ഈ പ്രേരണയുടെ നിരർത്ഥകതയെയും അസാധ്യതയെയും കുറിച്ച് പൂർണ്ണമായി ബോധവാന്മാരായിരിക്കുകയും ഈ പരാജയപ്പെടുന്ന അഭാവത്തിന്റെ പിന്തുടരലിൽ നിന്നും വേദന നിറഞ്ഞ അധികമായ ആനന്ദം (jouissance) നേടുകയും ചെയ്ത് സ്വയം ജീവിക്കാൻ ഒരു കാരണം സ്ഥാപിക്കുകയും ചെയ്യുന്നതാകുന്നു (Lacan, 1998). ഫ്രോയിഡിന്റെ “ജീവചോദന”(“libido”) നയ്ക്ക് പകരം ലക്കാൻ ഈ അധികമായ വേദന കലർന്ന അഭാവത്തിന്റെ ആനന്ദമാണ് ജീവ പ്രചോദനത്തിന്റെ ഊർജ്ജത്തിന്റെ വലിയ സംഭരണി ആയി വിവരിക്കുന്നത്.

എഴുത്തും കലയും പലപ്പോഴും “ഒബ്‌ഷേ പെറ്റി അ”- യുമായി ബന്ധപ്പെട്ടിരിക്കുന്നു. കാമനയും സർഗ്ഗാത്മകതയും ഭാഷയും ബിംബങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്ന അവ്യക്തമായ ഒരു “ശൂന്യതയിൽ” നിന്നാണ് ഒരു “നഷ്ടപ്പെട്ട വസ്തു” പോലെ വീണ്ടും വീണ്ടും ഉയരുന്നത്. ശൂന്യതയോ പ്രതിബന്ധമോ ആയി പ്രവർത്തിച്ചുകൊണ്ടു അത് സ്രഷ്ടാവിനെ ബോധപൂർവമായ ഒരു ലക്ഷ്യത്തിനുപകരം സൃഷ്ടിപരമായ കാമനയ്ക്ക് പിന്നിലെ “റിമോട്ട് കൺട്രോൾ” പോലെ പ്രവർത്തിക്കുന്നു. ഘടനാപരമായ പോരായ്മയായി, ആ ഇല്ലായ്മയുടെ ആനന്ദമായി, പ്രവർത്തിക്കുന്നു. സർഗ്ഗാത്മകത എന്നത് ഒരിക്കലും പൂർണ്ണമായി പ്രതിനിധീകരിക്കാനോ നിലനിർത്താനോ കഴിയാത്ത ഒന്നിനെ പിന്തുടരുന്നതിനുള്ള ഒരു തുടർച്ചയായ പ്രക്രിയയാണെന്ന് ഉറപ്പാക്കുന്നു.

ലക്കാനിന്റെ മനോവിശ്ലേഷണത്തിന്റെ ധാർമ്മികത “ഒബ്‌ഷേ പെറ്റി അ”-യുമായി കേന്ദ്രീകൃതമായി ബന്ധപ്പെട്ടിരിക്കുന്നു, സാങ്കൽപ്പിക ഫാന്റസികൾക്കപ്പുറത്തേക്ക് നീങ്ങി, സ്വന്തം കാമനകളുടെ വസ്തു-കാരണവും ഘടനാപരവുമായ അഭാവം അനുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ആഗ്രഹങ്ങൾ പൂർത്തീകരിച്ചതിന്റെ സുഖകരമായ മിഥ്യാധാരണകളെ പിന്തുടരുന്നതിനുപകരം, അത്തരത്തിലുള്ള ഒരു “ഫാന്റസിയിൽ” തൃപ്തിപ്പെടുന്നതിന് പകരം, സ്വത്വത്തിന്റെ കാമനകളെ നയിക്കുന്ന അസ്വസ്ഥവും വർണ്ണിക്കാൻ കഴിയാത്തതുമായ ആനന്ദത്തിന്റെ യാഥാർത്ഥ്യത്തെ നേരിടുക എന്ന നൈതികമായ, ധാർമ്മികവുമായ ആവശ്യമാണിത്. ഫ്രോയിഡിന്റെ “പ്ലെഷർ പ്രിൻസിപ്പിൾ” – ന് വെളിയിൽ — അത് തരുന്ന താൽക്കാലികമായ ആശ്വാസത്തിനും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അപ്പുറത്തുള്ള, കൂടുതൽ തീവ്രവും ചിലപ്പോൾ വിനാശകരവുമായ ഒരു ആനന്ദത്തിലേക്ക് നയിക്കുന്നു. ഭാഷയാൽ പൂർണ്ണമായും പ്രതീകപ്പെടുത്താൻ കഴിയാത്ത യാഥാർത്ഥ്യത്തിന്റെ ഒരു കാമ്പായി പ്രവർത്തിക്കുന്നു. ആത്യന്തികമായി പറഞ്ഞാൽ, ലക്കാനിന്റെ മനോവിശ്ലേഷണത്തിലെ ധാർമ്മികത, ആത്മനിഷ്ഠയുള്ള സ്വത്വകാമനകൾ ഈ ശൂന്യതയിൽ നിന്നും മുഖം തിരിക്കാതെ അതിനെ തിരിച്ചറിയണമെന്ന് ആവശ്യപ്പെടുന്നു. സ്ത്രീകളുടെ കാമനകളെ വിലയിരുത്തുമ്പോൾ ഈ അവബോധം വളരെ പ്രധാനമാണെന്ന് കാണാം.


ഈയടുത്ത കാലത്തിറങ്ങിയ ഫാത്തി സലീമിന്റെ “ദെച്ചോമയും മാഹീലെ പെണ്ണുങ്ങളും” (2022) എന്ന നോവൽ സ്ത്രീ കാമനയുടെ വിദഗ്ധമായ അവതരണമാണ്. ഈ നോവലിൽ സ്ത്രീ കാമനകളുടെ ഗോപ്യമായ വസ്തു-കാരണത്തിനെ തേടിയുള്ള ആവർത്തിച്ചുള്ള പുറപ്പാടിൽ ഈ ബീജ ഹേതുക്കളുടെ സ്വാഭാവികമായ സ്ഥാനചലനം ഒടുവിൽ അവയെ ആഴത്തിലുള്ള ഒരു ധാർമ്മിക നഷ്ടമായി വികസിപ്പിക്കുന്നതായി കാണാം. ലക്കാൻ നിരീക്ഷിച്ചത് പോലെയുള്ള സ്ത്രീകാമനയുടെ തെന്നിമാറിക്കൊണ്ടിരിക്കുന്ന, അപ്രാപ്യമായ, ഒരേ സമയം അദമ്യമായ അഭിവാഞ്ഛയും ആശങ്കയുളവാക്കുന്ന ഭയവും നിറഞ്ഞ ഒരനുഭൂതിയായിട്ട് സ്ത്രീത്വത്തിനെ ഈ നോവലിൽ ഫാത്തി സലിം പ്രതിനിധീകരിച്ചിരിക്കുന്നു.

  1. ദെച്ചോമയും ഉമൈബയുടെ കുപ്പി വളകളും

“ദീനും ദുനിയാവും” (സലിം, 2022, 30) ഒരു പോലെ അടുത്തറിയാൻ ശ്രമിക്കുന്ന ഉമൈബ എന്ന കൗമാരപ്രായത്തിലുള്ള പെൺകുട്ടിയാണ് “ദെച്ചോമയും മാഹീലെ പെണ്ണുങ്ങളും” എന്ന നോവലിലെ പ്രധാന കഥാപാത്രം. നാലങ്ങളമാരുടെ ഒരേ ഒരു പെങ്ങൾ, മകൾ, ബെല്ലുമ്മാന്റെ പേരക്കുട്ടി, എന്നിങ്ങനെ ഒരു വലിയ കുടുംബത്തിലെ പല പല ബന്ധങ്ങളുടെ ഇടയ്ക്കുള്ള ഒരു കണ്ണിയാണ് ഉമൈബ. 120 പേജിൽ വളരെ വ്യക്തവും വിപുലവുമായി ചിത്രീകരിച്ചിരിക്കുന്ന മാഹിയിലെ മുസ്ലിം സമുദായത്തിലെ ഒരു അയൽവക്കത്തിലെ പെണ്ണുങ്ങളുടെ ലോകമാണ് ഉമൈബയെ വളർത്തിക്കൊണ്ടു വരുന്നത്. മാഹിയിലെ പ്രാദേശിക മുസ്ലിം മലയാളത്തിൽ എഴുതിയിരിക്കുന്ന ഈ നോവൽ ആത്യന്തികമായി ലക്കാനിന്റെ “സിംബോളിക്” മേഖലയുടെ മൂർത്ത പ്രതീകമാണ്. മാഹിയിലെ ഭാഷ പോലെ തന്നെ, കഥയിലെ പെണ്ണുങ്ങൾ നിറഞ്ഞ ജീവനോടെ തുളുമ്പി നിൽക്കുന്നു, ചിത്രകാരി അഫ്രിൻ ബദാറുടെ രേഖാചിത്രങ്ങളിൽ.

ബാക്കി ഏതു സമുദായത്തിന്റേതു പോലെയും, തികച്ചും “യാഥാർത്ഥ്യമെന്ന്” — ലക്കാനിന്റെ “റിയൽ” എന്ന മേഖല — ഉമൈബയെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള വളരെ ശക്തിയുള്ള “ഇമാജിനറി” ഫാന്റസികളാണ് ഈ സമുദായത്തിന്റേതും. വെള്ളത്തുണി, സാരി, നൈറ്റി, പർദ്ദ, തട്ടം, സ്കാർഫ് എന്നിവയിട്ട ഈ സ്ത്രീകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉമൈബ ഇവരിൽ നിന്നുമാണ് ജീവിതത്തിനെപ്പറ്റിയും, പെണ്ണുങ്ങളുടെ ജീവിതത്തിനെ പറ്റിയുമുള്ള “യാഥാർത്ഥ്യങ്ങൾ” — അതായത് ലക്കാനിന്റെ “ഫാന്റസികൾ”– പഠിക്കുന്നത്. ഉമൈബ ഉമൈബയെ പറ്റി പഠിക്കുന്നതും ഒരറ്റം വരെ മാഹിയിലെ പെണ്ണുങ്ങളിൽ നിന്നുമാണ്. അവരുടെ കണ്ണിലൂടെയാണ് ഉമൈബ ഉമൈബയെ കാണുന്നത്. മദ്രസയിൽ ഇംഗ്ലീഷിൽ പ്രസംഗിച്ചത് കൊണ്ടാണ് ഉമൈബയ്ക്ക് “കണ്ണ്” വീണത്, മുഖത്ത് മുഴുവൻ മുഖക്കുരു വന്നത് എന്നാണ് ഉമൈബയുടെ ഉമ്മ പറയുന്നത് (സലിം,12). ഉമൈബ ഇത് വിശ്വസിക്കാൻ ശ്രമിക്കുന്നതായി–എന്നാൽ വിശ്വാസമില്ലാതെയുമായിട്ട് –കാണാം. ഉമൈബയുടെ ഉമ്മയിൽ നിന്നും എല്ലാ “യാഥാർത്ഥ്യങ്ങളും” ഉമൈബയ്ക്ക് പഠിക്കാൻ കഴിയുന്നില്ല. കൗമാരത്തിന്റെ അസ്വാസ്ഥ്യങ്ങൾ ഉമൈബയുടെ ഉണർന്നു വരുന്ന കാമനകളുടെ വിധിയിരുത്തലും കൂടിയാണ്.

ദെച്ചോമ ഇതിലെ ഒരു ഹിന്ദു കഥാപാത്രമാണ്; ലക്ഷ്മിയമ്മ എന്നോ മറ്റോ ആയിരിക്കണം ദെച്ചോമയുടെ പ്രാദേശിക പേരിന്റെ മലയാള മൂലരൂപം. ഉമൈബയുടെ വീട്ടിലെ അകം ജോലിയും പുറം ജോലിയും ചെയ്യുന്ന ദെച്ചോമ ഉമൈബയുടെ ബാക്കി സ്ത്രീ വിവരദാതാക്കളിൽ നിന്നും വ്യത്യസ്തയാണ്. പതിന്നാല് അദ്ധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന ഈ കഥ തുടങ്ങുന്നത് “ദെച്ചോമ” എന്ന അദ്ധ്യായവും അവസാനിക്കുന്നത് “ഉമൈബ” എന്ന അദ്ധ്യായത്തിലുമാണ്. ഈ രണ്ടു കഥാപാത്രങ്ങളും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ട്. സലിം ഇവർ തമ്മിലുള്ള ബന്ധം പുറമെയുള്ള ഇടപാടുകൾക്കും അതീതമായി ഉമൈബയുടെ ഉള്ളിന്റെയുള്ളിൽ പൂഴ്ത്തിവെച്ചിരിക്കുന്ന ഗോപ്യമായൊരു കാമനയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരേ സമയം ആകർഷിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന സ്ത്രീത്വത്തിന്റെ രഹസ്യങ്ങൾ–സ്ത്രീ ശരീരത്തിന്റെ രഹസ്യങ്ങൾ, പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യങ്ങൾ — ഇവയുടെ ഉത്തരങ്ങൾ ഉമൈബ പ്രതീക്ഷിക്കുന്നത് ദെച്ചോമയിൽ നിന്നുമാണ്. സ്വന്തം സമുദായത്തിനും, കുടുംബത്തിനും, വർഗ്ഗത്തിനും പുറത്തുള്ള ഒരു കഥാപാത്രത്തിൽ നിന്നുമാണ്. ഈ രഹസ്യങ്ങൾ ഈ നോവലിൽ പ്രതിഫലിപ്പിച്ചിരിക്കുന്നത് “കുപ്പിവളകൾ” എന്ന ബിംബത്തിലൂടെയാണ്. ലക്കാനിന്റെ “ഒബ്‌ഷേ പെറ്റി അ” ആണീ രഹസ്യങ്ങൾ. അവയെ മൂടി വെച്ചിരിക്കുന്ന സുന്ദരമായ പുറംചട്ടയാണ് കുപ്പിവളകൾ. ഉമൈബ തന്റെ സ്വന്തം ശരീരത്തിൽ അണിയാൻ ആഗ്രഹിക്കുന്ന, എന്നാൽ എന്തോ തരത്തിൽ പേടിക്കുന്ന, സ്ത്രീത്വത്തിന്റെ ഗോപ്യമായ കാമനയുടെ നിറമാണ് ഈ കുപ്പിവളകൾ.

ഫ്രോയിഡിന്റെ ചോദ്യം നമ്മൾ ഉമൈബയോടു ചോദിച്ചാൽ — എന്താണ് ഉമൈബയ്ക്ക് വേണ്ടത്? — ഉമൈബയുടെ ഉത്തരം തീർച്ചയായും “കുപ്പിവളകൾ” എന്നായിരിക്കും. നമ്മൾ ആദ്യം ഉമൈബയെ കാണുമ്പോൾ അവൾ പൊട്ടിയ കുപ്പിവളത്തുണ്ടുകൾ പല്ലിന്റെയിടയിൽ വെച്ച് ഞെരിച്ചു പൊടിച്ചു ആ പൊടി കൈയ്യിൽ തേച്ച് തൊട്ടു നക്കി അതിന്റെ സ്വാദ് എങ്ങനിരിക്കുമെന്ന് തിരക്കിക്കൊണ്ടാണ്. “ഉമൈബാക്ക് കുപ്പിവളകളോട് അന്തമില്ലാത്ത മുഹബ്ബത്താണ്. പല നിറങ്ങളിലുള്ള കുപ്പിവളകൾ അവളെ എന്നും ത്രസിപ്പിച്ചിരുന്നു. മനസ്സിൽ വളകൾകൊണ്ടൊരു കൊട്ടാരം കെട്ടി അവൾ” (സലിം, 9). ഉമൈബയുടെ പ്രധാന “ഫാന്റസി” കുപ്പിവളകൾ ആണ്; ഇവിടെ “ഫാന്റസി” ലക്കാൻ ചൂണ്ടിക്കാണിച്ച ഭ്രമകല്പനയാണ്. വേറെയെന്തോ ഒരു “യാഥാർത്ഥ്യത്തെ,” സ്ത്രീകാമനയുടെ “യാഥാർത്ഥ്യത്തെ,” താൽക്കാലികമായി സ്ഥാനഭ്രുഷ്ടു കൽപ്പിച്ച വസ്തുവാണ് ഈ കുപ്പിവളകൾ:

“മോന്തിക്ക് ബെല്ലുമ്മാന്റെ മുറിയിൽ കിടക്കുമ്പോൾ ഉമൈബ ആലോചിച്ചു. വെല്തായാല് പലപല നിറങ്ങളിൽ, ചിത്രപ്പണികളിൽ ഒക്കെ കുപ്പിവളകൾ ഉണ്ടാക്കണം, ഇതുവരെ ആരും കാണാത്ത നിറങ്ങളിൽ. മനസ്സിൽ അവൾ ഒരുക്കങ്ങൾ കൂട്ടി. ഏതൊക്കെ നിറങ്ങൾ? മീൻകാരൻ നാസർക്ക സൈക്കിളിമ്മ വെക്ക്ന്ന ഐസ്‌പെട്ടിന്റെ നീലനിറം, ബെല്ലുമ്മാന്റെ കസവ് തട്ടത്തിന്റെ പൊന്ന് കലർന്ന റോസ് നിറം, ദെച്ചോമന്റെ തോർത്തിലെ വെള്ളനിറം ബിരിയാണി ചെമ്പ് തേച്ച് കഴുകുമ്പോൾ ഓരോ തോർത്തെടുത്ത് സാരിന്റെ മോളിൽ ചുറ്റും. അതിന് ഒരു ചോപ്പ്കരയുണ്ട്. അതും ഞാൻ വെള്ള നിറത്തിലുള്ള വളയിൽ വരക്കും. . . .ഉമൈബ മുറിയിലാകെ നോക്കി. മഞ്ഞയും നീലയും, ചോപ്പും, വെള്ളയും നിറങ്ങളിൽ കുപ്പിവളകൾ. സ്വർണ്ണപ്പുള്ളികളുള്ള വളകൾ മുറിയിലാകെ തൂങ്ങിയാടുന്നു. പരസ്പരം തൊട്ടുരുമ്മി കിലുകിലെ ശബ്ദമുണ്ടാക്കുന്നു. ഉച്ചുക്ക ദുബൈന്ന് കൊണ്ടുവന്ന ചോപ്പ് പിടിയുള്ള ലൈറ്റിന്റെ വെളിച്ചത്തില് കുപ്പിവളകൾക്കെന്തൊരു ബറകത്ത്! (സലിം, 17).

നോവലിന്റെ രണ്ടാമത്തെ അദ്ധ്യായത്തിൽ തന്നെ കുപ്പിവളകൾ ആരുടെ സ്ഥാനത്താണിരിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കുന്നു. ഉമൈബയുടെ ലോകത്തിൽ കുപ്പിവളകൾ ഷാഹിത്ത എന്ന കഥാപാത്രവുമായി കൂട്ടിമുറുക്കിയിരിക്കുന്നു. ഷാഹിത്ത സ്ഥലത്തെ പ്രധാന സുന്ദരിയാണ്. 120 പേജിനുള്ളിൽ ഷാഹിത്തയുടെ കല്യാണവും പ്രസവവും കഴിയുന്നുണ്ട്. പത്താം ക്ലാസ്സ് പാസാകാൻ താല്പര്യം കാണിക്കാത്ത ഷാഹിത്ത ആണുങ്ങൾക്ക് വേണ്ടി, കുടുംബത്തിന് വേണ്ടി, സമുദായത്തിന് വേണ്ടി അണിയിച്ചൊരുക്കിയ യൗവ്വനത്തിന്റെ പടിവാതിലിന്റെ തൊട്ടു പിന്നിൽ നിൽക്കുന്ന സുന്ദരിയായ വധുവാണ്. ഷാഹിത്ത കൈകൾ അനക്കുമ്പോൾ കുലുങ്ങുന്ന കുപ്പിവളകൾ സ്ത്രീത്വത്തിന്റെ ഗോപ്യമായ സുഖങ്ങൾ ഉമൈബയ്ക്ക് കാണിച്ചു കൊടുക്കുന്നു. ഷാഹിത്തയെ ഒരു ഗവേഷകയുടെ പരിപ്രേക്ഷ്യത്തോടെയാണ് ഉമൈബ നോക്കിക്കാണുന്നത്. തലമുടിയിൽ ചൂടിയിരുന്ന മുല്ലപ്പൂമാല ഷാഹിത്ത നിലത്തേക്ക് ഇടുമ്പോൾ ഉമൈബ കുപ്പിവളകളുടെ അർത്ഥം സ്വയം മനസ്സിലാക്കുന്നു: “ഓളത് അറിഞ്ഞോണ്ടിട്ടതാ. അപ്പോ കൈയിലെ കുപ്പിവള നല്ലോണം കിലുങ്ങൂലോ. എത്ര ശ്രമിച്ചിട്ടും ഭംഗിയുള്ള ആ കൈകളിലെ കുപ്പിവളകളിൽനിന്ന് കണ്ണെടുക്കാൻ ഉമൈബാക്ക് കഴിഞ്ഞില്ല” (സലിം, 16).

ആദ്യം തോന്നിയ അസൂയയിൽ താനുണ്ടാക്കുന്ന കുപ്പിവളകൾ ഷാഹിത്തയ്ക്ക് കൊടുക്കുകയില്ല എന്ന് ഉമൈബ നിശ്ചയിക്കുന്നുണ്ടെങ്കിലും, ഉടനെ തന്നെ മനം മാറി ഉമൈബ ദെച്ചോമയോട് പറയുന്നുണ്ട് ഷാഹിത്തയ്ക്കും കുപ്പിവളകൾ കൊടുക്കുമെന്ന്. കുപ്പിവളകളുടെ ലോകത്തിൽ, സ്ത്രീകാമനയുടെ അനുഭവത്തിൽ ഉമൈബായ്ക്കും പങ്കു ചേരണം. ഈ സത്യം അവൾ തുറന്നു പറയുന്നത് ദെച്ചോമയോടാണ്. സ്ത്രീത്വത്തിനെ പറ്റിയുള്ള ഉമൈബയുടെ ഗ്രാഹ്യത്തിന്റെ ഒരു വശത്ത് ഷാഹിത്തയുടെ യൗവ്വനവും, സൗന്ദര്യവും, ലൈംഗികാകർഷത്വവും ആണ്. കൂടെ മാഹിയിലെ മുതിർന്ന പെണ്ണുങ്ങളുടെ വിവാഹിതരുടെ ലൈംഗികതയെപ്പറ്റിയുള്ള ഉദാരമായ തുറന്ന ചർച്ചകളുമാണ്. ഉമൈബ ഒളിച്ചു കേൾക്കുന്ന ഷാഹിത്താന്റെ വിവാഹരാത്രിയിലെ അമ്മമാരുടെ അടക്കം പറച്ചിലുകൾ ഇത്തരത്തിലുള്ളൊരു ലൈംഗികതയുടെ ആഘോഷമാണ്: “‘ഇന്ന് നല്ല കോളാ ഓക്ക്. കൊറച്ച് കയീമ്പോ കൂക്കീം ഒച്ചപ്പാടും കേക്ക.’ എല്ലാരും അടക്കിച്ചിരിച്ചു. സമീറത്ത ഈറ്റിച്ചി സുബൈത്താനോടു പറഞ്ഞു: ‘നാള നേരം ബെള്ക്കുമ്പോ ഓക്ക് കുളിക്കാൻ കാത്ള്ള ചെമ്പില് നല്ല ചൂടും ബെള്ളം ആക്കി ബെച്ചേക്ക് ഷാഹിദാക്ക് മേലും കയ്യും നല്ല ബേദന ഇണ്ടാഉം” (സലിം, 52).

മറു വശത്ത് ദുബായിലെ ആങ്ങളയുടെ കണ്മഷിയെ പറ്റിയുള്ള പാഠം പഠിപ്പിക്കൽ:
‘കണ്ണെഴുതുന്നതും ചുണ്ടില് കളർ തേക്കുന്നതും എല്ലാം മറ്റുള്ളോരെ, ആണ്ങ്ങളെ ആകർഷിക്കാനാ!’
‘ഇനിക്ക് ആണ്ങ്ങളെ ആകർഷിക്കണാ?’
ഉമൈബാന്റെ കണ്ണ് നിറഞ്ഞു.
‘വേണ്ട.’
‘എന്നാ പോയി കൺമഷിന്റെ ഡബ്ബ എടുത്തിട്ട് വാ…’
ഉമൈബ ഓടിപ്പോയി. കൺമഷി എടുത്തു കൊണ്ടുവന്ന് മൂത്താങ്ങളന്റെ കൈയിൽ കൊടുത്തു. പിന്നീടങ്ങോട്ട് ഒരു തരത്തിലുള്ള ഒരുക്കങ്ങളും അവൾ നടത്തിയില്ല. അങ്ങനെയിപ്പോ എനിക്കൊരാണ്ങ്ങളെയും ആകർഷിക്കണ്ട കാര്യയില്ല. (സലിം, 37)

ഇവ രണ്ടും ലക്കാനിന്റെ ഭാഷയിൽ പറഞ്ഞാൽ ഫാന്റസികളാണ്. അത് കൊണ്ടാണ് സ്ത്രീകളുടെ ജീവിതത്തിൽ ലൈംഗികതയ്ക്കുള്ള പങ്കിനെപ്പറ്റിയുള്ള ചോദ്യങ്ങൾ ഉമൈബ രഹസ്യമായി ദെച്ചോമയോട് ചോദിക്കുന്നത്. ദെച്ചോമയക്ക് ഉത്തരമില്ല താനും. “‘മണിയറന്റെ ആത്ത് കൂട്ടിയാ പുതിയാപ്ലയും പുയിറ്റാറും മുത്തം വെക്കുഓ?’ തിരിമ്പ്ന്ന കല്ലിന്റാട്ന്ന് പൈപ്പിലെ വെള്ളത്തില് കാല് കഴുകുന്ന ദെച്ചോമ പൊട്ടിച്ചിരിച്ചു. ‘ഇനിക്കിതെല്ലാം ഇന്റെ ചങ്ങായിച്ചിമാറോട് ചോയിച്ചൂടേ. ഒണങ്ങി ചുളിഞ്ഞ ഞമ്മളോടാ ഈ കിസയെല്ലാം. പോരാത്തയിന് ഞമ്മളെ മണിയറേല് കൂട്ടിക്കൂയില്ല” (സലിം, 52). ദെച്ചോമ ബാക്കി സ്ത്രീകൾ പറയുന്നത് പോലെയുള്ള ലൈംഗികതയെ പറ്റിയുള്ള ഒരു “ഫാന്റസിയും” ഉമൈബയോടു പറയുന്നില്ല. ഒരേ സമയം ഭീതിയും കൗതുകവും വെറുപ്പും ഉളവാക്കുന്ന ഒരു അനുഭൂതിയാണ് സ്ത്രീയുടെ ലൈംഗികത ഉമൈബയുടെ മനസ്സിൽ, പൊട്ടിയ കുപ്പിവളപൊട്ടു പോലെ. നോവലിന്റെ പതിമൂന്നാമത്തെ അദ്ധ്യായത്തിൽ ഉമൈബ ആദ്യമായി മെൻസ്ട്രുവെയ്റ്റ് ചെയ്യുമ്പോൾ ഉള്ള പ്രതികരണം “പേടിയാണ്” (സലിം, 104).

കുപ്പിവളയും സ്ത്രീയുടെ കാമനയും ലൈംഗികതയും തമ്മിലുള്ള സമാനത തെളിഞ്ഞു കാണുന്നത്, ഷാഹിത്തയുടെ വിവാഹപിറ്റേന്നാണ്. രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞു വരുന്ന ഷാഹിത്തയെ ഉമൈബ കാണുന്നു:

“ജോർജെറ്റിന്റെ മഞ്ഞ സാരിയും മുക്കാക്കൈ ബ്ലൗസുമിട്ട്, മുന്താണി കഴുത്തിനു മുകളിലൂടെ ചുറ്റി പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ പമ്മി നിന്നു. നനവ് മാറാത്ത മുടി ഇല്ലിയെടുത്ത് മെടഞ്ഞു വിടർത്തിയിട്ടതിൽനിന്ന് വെള്ളത്തുള്ളികൾ ഇറ്റുവീണ് സാരിയുടെ താഴ്ഭാഗം അൽപ്പം നനച്ചു. വെളുത്തുരുണ്ട കൈയില് നേരിയ സ്വർണ്ണവളകൾ, കഴുത്തില് മുല്ലമൊട്ട് ഡിസൈനിലുള്ള മാല, പിന്നെ മഹറായി പടത്തിലു വെച്ച പേരെഴുതിയ മാല. കവിളും ചുണ്ടും ചുവന്നു തിളർത്ത് നിൽക്കുന്നു. ഇന്നലെ എഴുതിയ കൺമഷി നനഞ്ഞ കൺപീലികളെ മൊഞ്ചായി തൊട്ടുനിൽക്കുന്നു. ഉമൈബ നോക്കി നിന്നുപോയി. ‘ഇനി ഓൾക്ക് കുപ്പിവള ഇടാൻ കയ്യൂന്ന് തോന്ന്ന്നില്ല. മങ്ങലം കയ്‌ഞ്ഞോര് കുപ്പിവള ഇട്ടാല് പിയാപ്ലന്റാട്‌ത്തോരിക്ക് കൊറവാ പോലും. സമീറ്ത്തയാ പറഞ്ഞേ. അയിനെക്കൊണ്ട് കടപ്പറത്തെ പാവപ്പെട്ടോരെല്ലാം പൊന്നില്ലെങ്കില് പൊന്നിന്റെ നെറത്തില്ള്ളത്, മുക്കിന്റെയെങ്കിലും മേടിച്ചിടുംന്ന്’ ‘അപ്പൊ പിന്നെ അന്ന പോളെ ഓളിനി കുപ്പിവള കിനാവില് ഇട്ട് നടക്കട്ടെ.” (സലിം, 55)

സ്ത്രീയുടെ ലൈംഗിക കാമനകൾ, ശാരീരിക ബന്ധങ്ങളുടെ മൂർത്തസത്യങ്ങൾ എന്നിവയുടെ യാഥാർത്ഥ്യം — ലക്കാനിന്റെ യാഥാർത്ഥ്യം — ഇവിടെ കേൾക്കാം. പൊട്ടുന്ന കുപ്പിവള പൊട്ടാത്ത സ്വർണ്ണവളയായി മാറുന്നു. എന്നാൽ കുപ്പിവള സ്വപ്നത്തിന്റെ — അതായത് ഇല്ലായ്മയുടെ — ഭാഗമായി മാറുന്നു. സ്ത്രീ കാമന ഒരേ സമയം അസ്തിത്വവും അഭാവവുമാണ്. അതിനെ ഇനി പിന്തുടരാൻ പാടുള്ളതല്ല. അതിനെ വീണ്ടും പുതിയ ഉത്സാഹത്തോടെ ആസ്വദിക്കാൻ അടുക്കുമ്പോൾ അത് തെന്നി മാറും കൈയ്യിൽ നിന്നും. പിന്നെയും അതിനെ പിന്തുടർന്നാൽ സമൂഹം വിലക്കും. അതിനാൽ സ്വർണ്ണവളകൾ ധരിച്ച് ജൈവിക ക്ഷേമത്തിനായി പ്രവർത്തിക്കാൻ സ്ത്രീകൾ പ്രേരിതരാകുന്നു. എന്നാൽ ഈ കുപ്പിവളകൾ “ഒബ്‌ഷേ പെറ്റി അ” ആയ കാമനയുടെ സ്വപ്നമായി രൂപാന്തരപ്പെടുന്നു. ഉമൈബയെ പിന്തുടരുന്നു. ഉമൈബ വളകളെയും.

അവസാനമായി ഉമൈബയുടെ കുപ്പിവളകൾ നമ്മൾ കാണുന്നത് ദെച്ചോമയുടെ രോഗകിടക്കയിലാണ്. ദെച്ചോമയുടെ ശോഷിച്ചു, വരണ്ട, കറുത്ത കൈകളിൽ, സ്ത്രൈണതയുടെ യാതൊരു ആനന്ദവും അനുഭവിക്കാത്ത ശരീരത്തിൽ, ഉമൈബ താൻ കൈവശം രഹസ്യമായി കൊണ്ട് വന്ന നാല് കറുത്ത കുപ്പിവളകൾ ഇടീപ്പിക്കുന്നു. എല്ലാ നിറങ്ങളും അടങ്ങുന്ന, എന്നാൽ നിറങ്ങൾ മറച്ചു വെയ്ക്കുന്ന കറുത്ത നിറമുള്ള വളകൾ. തിരികെ പോകുന്ന വഴിയിൽ, ഉമ്മയോട് പറയാതെ, ഉമൈബ തിരികെ ഓടി പോയി തന്റെ കൈയ്യിൽ കിടന്ന സ്വർണ്ണ വളയും കൂടി ഊരി മാറ്റി ദെച്ചോമയെ ധരിപ്പിക്കുന്നു. തന്റെ ശരീരത്തിൽ നിന്നും കാമനയുടെ ആകർഷണം പറിച്ചു മാറ്റുന്ന പ്രക്രിയ പോലെയാണിത്. എല്ലാ കാമനകളുടെയും, എല്ലാ പ്രയാണങ്ങളുടെയും അന്തിമ ലക്ഷ്യസ്ഥാനം മരണത്തിന്റെ നിശ്ചലതയാണ്. ദെച്ചോമയുടെ മരണത്തിനോടുള്ള ഉമൈബയുടെ പ്രതികരണം ലക്കാനിന്റെ death -drive-നെ ഓർമ്മപ്പെടുത്തുന്നു: മരണമെന്ന നഷ്ടത്തിന് വളരെ വിലപിടിപ്പുള്ള ഒരു ദാനം ചെയ്തത് പോലെ. വേദനയുടെയും ആനന്ദത്തിന്റെയും സമാഗമം. ധാർമ്മികമായ ഒരു നഷ്ടബോധം. ഈ നഷ്ടബോധം പൂർത്തീകരിക്കുന്നത് ദെച്ചോമയുടെ മരണത്തിനെ തുടർന്നുള്ള ഉമൈബയുടെ ശരീരം പൊള്ളുന്ന പനിയിലൂടെയാണ്. ദെച്ചോമയെ പോലെ പനിപിടിച്ച് രോഗക്കിടക്കയിൽ ഉമൈബ കിടക്കുന്നു ദെച്ചോമയുടെ ആത്മാവിനെ ഓർത്തുകൊണ്ട് (സലിം 116). മാഹിയിലെ മറ്റു പല പെൺകുട്ടികൾക്കും കിട്ടാത്ത സ്ത്രീയുടെ അസ്തിത്വത്തിന്റെ യാഥാർത്ഥ്യം ഉമൈബ തിരിച്ചറിയുന്നുണ്ട്.

കൗരമാരപ്രായത്തിൽ സ്ത്രീയുടെ അസ്തിത്വരൂപീകരണത്തിൽ കാമനയുടെ നിർണ്ണായകമായ മധ്യസ്ഥത ഫാത്തി സലീമിന്റെ നോവൽ വ്യക്തമാക്കുന്നു. ശാരീരിക ആവശ്യങ്ങളുടെ സംതൃപ്തിക്കപ്പുറം, മനുഷ്യരിൽ അന്തർലീനമായിരിക്കുന്ന അഭാവത്തിന്റെയും അപൂർണ്ണതയുടെയും അവബോധം, അവയുടെ പൂർത്തീകരണത്തിനായുള്ള പ്രയാണം — ഇവയാണ് ധാർമ്മികമായൊരു അസ്തിത്വത്തിന് അടിത്തറ കുറിക്കുന്നത്. ഉമൈബ എന്ന പെൺകുട്ടിയും ദെച്ചോമയെന്ന മുതിർന്ന സ്ത്രീയും തമ്മിലുള്ള ബന്ധത്തിൽ ഈ ധാർമ്മികമായ ആത്മനിഷ്ഠ രണ്ടു കഥാപാത്രങ്ങളിലും നമ്മൾ കാണുന്നു. ഉമൈബയുടെ പ്രകാശം പരത്തുന്ന കുപ്പിവളപ്പൊട്ടുകൾ ലോലമായ സ്ത്രീകാമനയുടെ ആകർഷണത്തിന്റെയും അരക്ഷിതത്വത്തിന്റെയും മൂർത്ത ബിംബങ്ങളാണ്.

References

Doane, Mary Ann. (1987). The Desire to Desire: The Woman’s Film of the 1940s. Indiana University Press.
Freud, S. (1953). “Three essays on the theory of sexuality.” In J. Strachey (Ed. & Trans.), The standard edition of the complete psychological works of Sigmund Freud (Vol. 7). Hogarth Press. (Original work published 1905)
Irigaray, L. (1985). Speculum of the Other Woman (G. C. Gill, Trans.). Cornell University Press. (Original work published 1974).
Kaplan, E. A. (1983). Women and film: Both sides of the camera. Methuen.
Lacan, J. (1977). The seminar of Jacques Lacan, Book XI: The four fundamental concepts of psychoanalysis (J.-A. Miller, Ed.; A. Sheridan, Trans.). W. W. Norton & Company.
Lacan, J. (1988). The seminar of Jacques Lacan, Book I: Freud’s papers on technique, 1953–1954 (J.-A. Miller, Ed.; J. Forrester, Trans.). W. W. Norton & Company. (Original work published 1953–1954)
Lacan, J. (1998). On feminine sexuality, the limits of love and knowledge, 1972–1973: The seminar of Jacques Lacan, Book XX: Encore (J.-A. Miller, Ed.; B. Fink, Trans.). W. W. Norton & Company.
Lacan, J. (2014). The seminar of Jacques Lacan, Book X: Anxiety (A. R. Price, Trans.). Polity Press. (Original work published 2004)
Mulvey, L. (1975). “Visual pleasure and narrative cinema.” Screen, 16(3), 6–18. https://doi.org/10.1093/screen/16.3.6
Nelson, E. (2021). “What does a Woman Want?” Feminism and Religion. https://feminismandreligion.com/2021/05/14/what-does-a-woman-want-by-esther-nelson/
“Psychoanalytic Feminism.” (2025). Stanford Encyclopedia of Philosophy. (Original work published 2011)
സലിം, ഫാത്തി. (2022). ദെച്ചോമയും മാഹീലെ പെണ്ണുങ്ങളും. മാതൃഭൂമി ബുക്ക്സ്.
Sharpe, M. & J. Faulkner (2008). Understanding Psychoanalysis. Taylor & Francis Group.
Strouse, J. et al. (1974). “An Exchange on Freud and Women.” The New York Review, Dec. 12. https://www.nybooks.com/articles/1974/12/12/an-exchange-on-freud-and-women/

“വരാലുകളുടെ ദൈവം – അയ്മനം ജോണിന്റെ “ഒരു മീൻപിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ” എന്ന കഥയുടെ ഒരു ചെറിയ പഠനം **”

“**വരാലുകളുടെ ദൈവം** – അയ്മനം ജോണിന്റെ “ഒരു മീൻപിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ” എന്ന കഥയുടെ ഒരു ചെറിയ പഠനം **”

ഈയടുത്ത കാലത്തായി കേരളത്തിലെ എഴുത്തുകാരുൾപ്പടെയുള്ള ജനങ്ങൾ, മീൻ തിന്നുക മാത്രമല്ല, മീനുകളെയും, മീൻപിടിത്തത്തിനെയും ആസ്പദമാക്കി കഥകളും കവിതകളും എഴുതുന്നത് ഞാൻ വളരെ സന്തോഷത്തോടെ വായിച്ചിരുന്നു. ഇറച്ചി വർഗ്ഗങ്ങളോട് യാതൊരു ഇഷ്ടവുമില്ലാത്ത എനിക്ക് മീൻ വളരെ ഇഷ്ടമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ്. മീനും ഇറച്ചിയും മുട്ടയും യാതൊന്നും കഴിക്കാത്ത സസ്യഭുക്കായ എന്റെ അമ്മ വെച്ചു തരുന്ന ചെറിയ മത്തി അല്ലെങ്കിൽ അയല വറുത്തത്, കുറെ പപ്പടം കാച്ചിയത്, എന്തെങ്കിലും മൊരിഞ്ഞ മെഴുക്കുവരട്ടി — എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആഹാരം ഇതാണ്. ഇത് പറയാൻ കാരണം, സാധാരണയായി മീൻ, സാഹിത്യത്തിൽ കയറുമ്പോഴും, ആഹാരമായിട്ടാണ് അവതരിക്കുന്നത് എന്നുള്ളത് കൊണ്ടാണ്. മീനിനെ പിടിച്ചു തിന്നാനായി ബാക്കി കഥാപാത്രങ്ങൾ ചൂണ്ടയുമിട്ടോണ്ട് കാത്തിരിക്കും കഥകളിലും കവിതകളിലും. കഥാപാത്രങ്ങൾക്ക് കഥയിൽ വേറെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായി അവർക്ക് മീനിനെ തിന്നണം. മീൻ മനുഷ്യരുടെ ഭക്ഷണമാണ് ജീവിതത്തിലും സാഹിത്യത്തിലും. ഇത് മീനായി പിറക്കുന്ന ജീവികളുടെ അസ്തിത്വദുഃഖം ആണ് എന്ന് തന്നെ വേണമെങ്കിൽ പറയാം. എവിടെ നോക്കിയാലും സീഫുഡ് ഫെസ്റ്റ്! യഥാർത്ഥ മലയാളിയാകൂ! മീൻ കഴിക്കൂ! ഇപ്പോഴത്തെ കേരളത്തിലെ മീൻ ഭ്രമത്തിൽ, മീനുകൾക്ക്, ഒരു വർഗ്ഗമായി, ദൈവവിശ്വാസം തീരെ ഉണ്ടാകുമെന്നു തോന്നുന്നില്ല. എങ്ങനെ ദൈവത്തിൽ വിശ്വസിക്കും? ജനിച്ചാലുടനെ തന്നെ വല്ല വലയിലും ചൂണ്ടയിലും ചെന്ന് കൊത്തി വീണ് ചാകണം. ഇത്തരമൊരു വ്യവസ്ഥയിൽ മീനുകൾക്ക് ദൈവ വിശ്വാസം വിഷമമാണ്.

അത് കൊണ്ടാണെന്ന് തോന്നുന്നു അയ്മനം ജോണിന്റെ “ഒരു മീൻ പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ* എന്ന കഥ എനിക്ക് വളരെ ഇഷ്ടമായത്. 2019 – ഇൽ ഏഷ്യാനെറ്റ് മാഗസിനിൽ പബ്ലിഷ് ചെയ്ത കഥയാണ് (linked below). ഈയടുത്ത കാലത്തു വായിക്കാനിടയായി. ഈ കഥയിലും ഒന്ന് രണ്ടു മീനുകൾ ചാവുന്നുണ്ടെങ്കിലും ഇതിലെ പ്രധാന കഥാപാത്രങ്ങളായ മൂന്നു മുഴുത്ത വരാലുകൾ കഥയുടെ അവസാനം ആറ്റിലെ ഒഴുക്കിൽ അങ്ങ് നീന്തി പോകുന്നു. എലിസബത്ത് ബിഷപ്പിന്റെ (Elizabeth Bishop, “The Fish”) പല യുദ്ധങ്ങൾ കണ്ട ആ വയസ്സൻ മീനിനെ പോലെ. കഥയിലെ പ്രധാന മനുഷ്യ കഥാപാത്രം, “ജോണി” എന്ന ഒൻപതാം ക്‌ളാസ്സുകാരൻ, അവരെ സ്വതന്ത്രരാക്കുന്നു. തൽക്കാലം കൊന്നു തിന്നുന്നില്ല.

മീൻപിടുത്തം ധ്യാനാത്മകമായ രീതിയിൽ സമയം പോക്കാനുള്ള ഒരുപാധിയാണെന്ന് പതിനേഴാം നൂറ്റാണ്ടിൽ *The Compleat Angler* (1653) എന്ന മനോഹരമായ പ്രബന്ധം എഴുതിയ ഐസക് വോൾട്ടൺ (Izaak Walton) എന്ന ബ്രിട്ടീഷ് എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ധ്യാനാത്മകത ഇവിടെ അമേരിക്കയിൽ deep sea fishing ചെയ്യുന്ന മീൻപിടുത്തക്കാരും (പ്രധാനമായിട്ടും കാശുള്ള വെളുത്ത വർഗ്ഗക്കാരാണ് ഈ പണി ചെയ്യുന്നത് ഇവിടെ ) ഗ്രാമപ്രദേശങ്ങളിൽ വീടിന്ടെ പുറകിൽ ആറ്റിലും, തോട്ടിലും, കുളത്തിലും മീൻപിടിക്കുന്നവരും (പ്രധാനമായിട്ടും കറുത്ത വർഗ്ഗക്കാരുടെ സംസ്കാരമാണിത്) തമ്മിലുള്ള വ്യത്യാസത്തിൽ കാണാം. ഇതുകൊണ്ടാണ് fishing blues എന്ന വളരെ മനോഹരമായ ഒരു സംഗീതരൂപം, അടിമത്വത്തിന്റെ അടിച്ചമർത്തലിലും ക്രൂരതയിലും, കറുത്ത വർഗ്ഗക്കാർക്ക് അമേരിക്കയിൽ സൃഷ്ടിക്കാൻ കഴിഞ്ഞത്. അച്ഛന്റെയും, അമ്മയുടെയും, അനിയന്റെയും ചേച്ചിയുടെയും, അപ്പുപ്പന്റെയും കൂടെ മീൻ പിടിക്കാൻ പോകുന്ന കഥ പറയുന്ന പാട്ടുകൾ. മുഴുത്ത മീനുകൾ മുഴുവൻ സുന്ദരി ഭാര്യ പിടിച്ചു എന്ന് സമ്മതിക്കുന്ന ഭർത്താവിന്റെ പാട്ടുകൾ. വയസ്സ് കാലത്ത് മിണ്ടാതെ ഒരുമിച്ചിരുന്നു മീൻ പിടിക്കുന്ന വൃദ്ധദമ്പതികൾ, കൂട്ടുകാർ. കൊച്ചു കുട്ടികൾ. പ്രായമേറിയവർ. കാമുകർ. എല്ലാവരും മീൻ പിടിക്കുമ്പോൾ ഒരു പോലെ. എത്രയെത്ര മികച്ച ആഫ്രിക്കൻ അമേരിക്കൻ ബ്ലൂസ് പാട്ടുകളാണ് മീൻ പിടിത്തത്തിലെ കലയെപ്പറ്റിയും, കളിയെപ്പറ്റിയും, തമാശയെപ്പറ്റിയും, സൗന്ദര്യത്തെപ്പറ്റിയും, പ്രശാന്തതയെപ്പറ്റിയും, ചിന്തയെപ്പറ്റിയും പാടിയിരിക്കുന്നത്! കടലിൽ പോകുന്നവരുടെ പാട്ട് വേറെയാണ്. ധ്യാനത്തിന്റെ പാട്ടുകളല്ല കടൽ ഗീതങ്ങൾ. പരിശ്രമത്തിന്റെ, പോരാട്ടത്തിന്റെ, കച്ചവടത്തിന്റെ പാട്ടുകളാണ് കടൽ ഗീതങ്ങൾ എവിടെയും.

കറുത്ത വർഗ്ഗക്കാരുടെ ഗ്രാമീണമായ, ധ്യാനാത്മകമായ ബ്ലൂസ് പാട്ടുകൾ പോലുള്ള ഒരു ലോകമാണ് ജോണിന്റെ “ഒരു മീൻ പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ* എന്ന കഥയിലും. കഥയിലെ ജോണി എന്ന ഒൻപതാം ക്‌ളാസ്സുകാരനും കൂട്ടുകാരൻ പരമേശ്വരനും മീൻപിടുത്തം “ഭ്രാന്താണ്,” “ജ്വരമാണ്.” പക്ഷെ രണ്ടു പേരും മീൻ പിടിക്കാൻ പോകുന്നത് പലപ്പോഴും പട്ടി ചന്തയ്ക്ക് പോകുന്നത് പോലെയാണ്; ജോണിന്റെ വാക്കുകളിൽ “പക്ഷെ അങ്ങനെ പറയാന്‍മാത്രം മീനുകളെയൊന്നും ഞങ്ങള്‍ക്ക് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. ഞങ്ങള്‍ ഇരയായി കോര്‍ത്തിട്ടിരുന്ന ഞാഞ്ഞൂല്‍ കഷണങ്ങള്‍ ഒട്ടു മിക്ക മീനുകള്‍ക്കും ഇഷ്ടമല്ലാഞ്ഞതാണ് പ്രധാന കാരണം.” ജോണിന്റെ വീട്ടിൽ നല്ല മീൻ തീറ്റ ജോണിന്റെ അമ്മ കുട്ടികൾക്ക് കൊടുത്തിരുന്നില്ല. മീൻ കിട്ടാത്ത ഈ മീൻ പിടിത്തക്കാർക്ക് വല്ലപ്പോഴും “പള്ളത്തിയോ പരലോ അറഞ്ഞിലോ കല്ലടമുട്ടിയോ” കിട്ടും. കരുവേലിക്കടവ് എന്ന ആറ്റിറമ്പാണ് ഇവരുടെ പ്രധാന ധ്യാനസ്ഥലം. ജോണിന്റെ കഥകളിൽ പ്രകൃതിയിലെ നിവാസികൾ തമ്മിലുള്ള ആന്തരിക ബന്ധങ്ങളും, മനുഷ്യൻ പ്രകൃതിയുടെ ഭാഗമാകുമ്പോൾ ഉള്ള സഹവർത്തിത്വത്തിന്റെ രൂപവും അർത്ഥവും പലപ്പോഴും കഥയുടെ കാതലായ ഭാഗമാണെന്ന് കാണാം. കരുവേലിക്കടവിനു ഒരു ആവാസവ്യവസ്ഥിതിയുണ്ട്. മീൻ പിടിച്ചാലും ഇല്ലെങ്കിലും ജോണിയും പരമേശ്വരനും ഈ വ്യവസ്ഥിതിയുടെ ഭാഗമാണ്:

“കൊഞ്ചുകള്‍, വരാലുകള്‍, കൂരികള്‍ തുടങ്ങിയ വമ്പന്‍ മീനുകളുടെ ഒളിത്താവളമായിരുന്ന കരുവേലിക്കടവിലെ പരുത്തിക്കാട്ടിലായിരുന്നു ഒട്ടു മിക്കപ്പോഴും ഞങ്ങളുടെ മീന്‍പിടുത്തയജ്ഞങ്ങള്‍. അവിടെ ആറ്റിലേക്ക് ചാഞ്ഞ് വീണ് കിടന്ന പരുത്തിമരങ്ങളുടെയും ഒപ്പത്തിനൊപ്പം ചേര്‍ന്ന് വളര്‍ന്ന ഒരു പൂവരശിന്റെയും ബലമുള്ള കൊമ്പുകള്‍ക്ക് മുകളില്‍ പുഴയുടെ പുറത്ത് കയറിയെന്നപോലെ ഇരിക്കുവാനുള്ള അപൂര്‍വ്വ സൗകര്യവുമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ചാഞ്ഞടിഞ്ഞു വീണ് കിടന്ന ഇലച്ചാര്‍ത്തുകള്‍ തട്ടി മാറ്റി പുഴയങ്ങനെ പാട്ട് പാടി ഒഴുകിപ്പോകുന്നത് കണ്ടും കേട്ടുമിരിക്കുന്നതും നല്ല രസമായിരുന്നു. ആ മരക്കൂട്ടങ്ങളുടെ ഇടയിലൂടെ ആറ് അല്‍പ്പം കരയിലേക്ക് തള്ളിക്കയറിക്കിടന്നിടം ഒഴുക്കില്ലാതെ നിശ്ചലമായും കിടന്നു. അടിത്തട്ടോളം തെളിഞ്ഞു കാണാമായിരുന്ന ഒരു സ്വസ്ഥ നിശ്ചലജലമേഖല. അതായിരുന്നു വന്‍മത്സ്യങ്ങളുടെ വിശ്രമസ്ഥാനം. അവിടെ വനത്തില്‍ സിംഹങ്ങളെന്ന പോലെ കൊഞ്ചുകള്‍ വലിയ ഗര്‍വോടെ ചുറ്റും കണ്ണോടിച്ച് പതിയെപ്പതിയെ തുഴഞ്ഞു നടന്നു. മുഴുത്ത വരാലുകളാകട്ടെ കാട്ടാനക്കൂട്ടത്തിന്റെ മട്ടില്‍ ,ചുവന്ന കുഞ്ഞു പാര്‍പ്പുകളെ എപ്പോഴു കൂടെക്കൂട്ടി സംരക്ഷിച്ചു കൊണ്ടും നടന്നു. സാധുക്കളായ പരലുകളും പള്ളത്തികളുമാകട്ടെ അവര്‍ക്കിടയിലൂടെ നിത്യജീവിതവെപ്രാളങ്ങളോടെ പാഞ്ഞോടി നടന്നു. മറ്റ് കടവുകളിലേതില്‍ നിന്ന് വ്യത്യസ്തമായി മീനുകള്‍ ഓടി നടക്കുന്നതും ചൂണ്ടയ്ക്കടുത്തേക്ക് വരുന്നതുംചൂണ്ടയില്‍ കോര്‍ത്ത ഇരയെ കൊത്തിയോ തട്ടിയോ പരിശോധിക്കുന്നതും പിന്നെന വായിലാക്കുന്നതുമൊക്കെ ഒരക്വേറിയത്തിലെന്ന പോലെ നല്ല വണ്ണം കണ്ടു കൊണ്ടുള്ള മീന്‍പിടുത്തമായിരുന്നു കരുവേലിക്കടവിലേത് .”

ഒരു നല്ല മീന്പിടുത്തക്കാരൻ മീനുകളെ ശ്രദ്ധിച്ചു പഠിക്കുന്നവനാണ്. ജോണിന്റെ മീൻപിടുത്തക്കാർ മീനുകളെയും അവരുടെ ആവാസവ്യവസ്ഥിതിയെയും അടുത്തറിയുന്നവരാണ്.

അങ്ങനെ മീൻ പിടിച്ചും, മുക്കാലും പിടിക്കാതെയും, മീനുകളെ നോക്കിക്കൊതിച്ചും ജോണിയും പരമേശ്വരനും പത്താം ക്‌ളാസ്സിലോട്ടുള്ള അവധിക്കാലത്തിലേക്കെത്തുന്നു. മീൻപിടുത്തം, പിന്നീട് ജീവിതത്തിൽ നാമേവരും അറിയാൻ പോകുന്ന അന്തമില്ലാത്ത മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും വസ്തുനിഷ്ഠമായ പാരസ്പര്യത്തിന്റെ മുന്നറിയിപ്പാണ്, എന്ന് ജോണിയെ മനസ്സിലാക്കാൻ സഹായിക്കുന്നു. “വേണം-കിട്ടും-കിട്ടിയില്ല” എന്ന ശൃംഖല. അഥവാ, മീൻപിടുത്തം ജോണിയെ ആഗ്രഹങ്ങളുടെയും ഒന്നുമില്ലായ്മകളുടെയും വളരെ സാധാരണമായിട്ടുള്ള വൈരുദ്ധ്യാത്മകത പഠിപ്പിക്കുന്നു.

“അത്തരം തിരിച്ചടികള്‍ ഒത്തിരി സംഭവിച്ചിട്ടും മീനുകള്‍ വെള്ളത്തിന്മേല്‍ സദാ വിരിച്ചിട്ടിട്ടുള്ള ആ മോഹവലയില്‍ കുരുങ്ങിക്കിടന്ന ഞങ്ങളുടെ ബാല്യകാല ജീവിതം. ഒട്ടു മിക്ക വൈകുന്നേരങ്ങളിലും അവധിദിവസങ്ങളുടെ നല്ലൊരു ഭാഗവും കരുവേലിക്കടവിലെ ആ പരുത്തിക്കാട്ടിലായിരുന്നു. മീന്‍പിടുത്തത്തിലേര്‍പ്പെടുമ്പോള്‍ നമ്മള്‍ മീനുകളെ ഇരയിട്ട് കൊടുത്ത് ആശിപ്പിക്കുന്നത് പോലെ തന്നെ നമ്മുടെ ഇരകളായ മീനുകള്‍ നമ്മളെയും ആശിപ്പിച്ചു പിടിച്ചു വലിച്ച് കൊണ്ട് പോകുകയാണെന്നും സമയത്തെ ഒരു പുഴയായിക്കണ്ടാല്‍ ആ പുഴയുടെ ആഴങ്ങളിലേക്കുള്ള ആ മുങ്ങാന്‍കുഴി ഇടീലാണ് മീന്‍പിടുത്തത്തെ ലോകോത്തരനേരമ്പോക്കാക്കുന്നതെന്നുമൊക്കെ ഇന്നെനിക്ക് പറയാന്‍ കഴിയുന്നത് കരുവേലിക്കടവുമായുണ്ടായിരുന്ന ആ നിത്യസമ്പര്‍ക്കം കൊണ്ടാണ് .”

ജോണി കുഞ്ഞായിരിക്കുമ്പോൾ ജോണിയുടെ വല്യപ്പച്ചൻ പെരുമഴക്കാലത്ത് ആറ് കവിഞ്ഞൊഴുകുമ്പോൾ ആറ്റുകരയിൽ വന്നു പെടുന്ന മീനുകളുടെ കൂട്ടത്തിൽ നിന്നും വലിപ്പം കുറഞ്ഞ മീനുകളെ തറവാട്ടിന്റെ പിന്ഭാഗത്തുള്ള മീൻകുളത്തിലേക്ക് മാറ്റിയിടുമായിരുന്നു. “കൊറെക്കാലം കൂടെ ജീവിച്ചോട്ടെന്ന് വച്ചാഴ . . . അല്ലേലും വല്ലപ്പഴുമൊക്കെ ഒരു പുണ്യപ്രവര്‍ത്തി ചെയ്യുകേം വേണ്ടേടാ’ എന്നാണ് വല്യപ്പച്ചന്റെ വിശദീകരണം. പക്ഷെ ജോണി ബുദ്ധിമാനാണ്. വല്യപ്പച്ചൻ കുറച്ചു നേരത്തേക്കെങ്കിലും വരാലുകളുടെ ദൈവമായി അവതരിക്കുന്നത് പിന്നീട് വലിപ്പം വെച്ച് കുറേക്കൂടി മുഴുത്ത മീനുകളാവുമ്പോൾ കറി വെച്ച് തിന്നാനാണെന്ന് ജോണിക്കറിയാം.

ഷേക്‌സ്‌പെയറിന്റെ കിംഗ് ലിയർ (King Lear, 1606) എന്ന വിഖ്യാതമായ നാടകത്തിൽ ലിയർ തോൽപ്പിക്കപ്പെട്ടു എന്നറിയുമ്പോൾ, ലിയറിന്റെ ഉറ്റ സുഹൃത്തായ ഗ്ലസ്‌റ്റർ സ്വയം മരിക്കാനായി തുടങ്ങുന്നു. ഗ്‌ളസ്റ്ററിന്റെ മകൻ എഡ്ഗർ — (ഗ്‌ളസ്റ്ററിന് അറിയില്ല മകനാണെന്ന്) — അച്ഛനെ മരണത്തിൽ നിന്നും വിലക്കുന്നു. എഡ്ഗർ അച്ഛനോട് പറയുന്ന വാക്കുകൾ വിശ്വപ്രസിദ്ധമാണ്:

“Men must endure

Their going hence, even as their coming hither;

Ripeness is all: come on.” (Act 5 , Sc. 2)

പെറ്റു വീണ, വളർച്ചയില്ലാത്ത മീനുകളെ കൊല്ലരുത്. മുഴുപ്പ് വന്നതിന് ശേഷം വരുന്ന മരണം ജീവിതത്തിന്റെ അനിവാര്യമായ അവസാനത്തെ വിരുന്നാണ്. ജോണിന്റെ കഥയിൽ വല്യപ്പച്ചൻ മരിക്കാനായി കിടക്കുമ്പോൾ, ജോണി പെട്ടെന്ന് പണ്ട് വല്യപ്പച്ചൻ ആറ്റിൽ നിന്നും പിടിച്ച് വീട്ടിലെ കുളത്തിലോട്ട് എറിഞ്ഞ വരാലുകളെ ഓർക്കുന്നു. വളർന്ന് , വലുപ്പം വെച്ച്, തടിച്ചു കൊഴുത്തു സുഖമായിട്ടു കുളത്തിൽ കളിക്കുന്ന മൂന്ന് “ഭീമന്മാരായ” മീനുകൾ. ‘ഞാന്‍ പിടിച്ചോണ്ട് വരട്ടെ, അപ്പച്ചന് കറി വച്ച് തരാന്‍?’എന്ന് ജോണി വല്യപ്പച്ചനോട് ചോദിക്കുന്നു. വല്യപ്പച്ചൻ ക്ലേശിച്ച് ചിരിക്കുന്നു, സമ്മതം, സന്തോഷം. ജോണിക്കും.

ജോണിന്റെ കഥയിൽ മരണമടുക്കുന്നത് ഭൂമിയിലെ വരൾച്ച പോലെയാണ്. അമൂർത്തമായ വരൾച്ച അല്ല. കുളത്തിലെ വെള്ളം വറ്റുന്നപോലത്തെ വരൾച്ച. തനിക്ക് പിടി തരാതെ താൻ കൊളുത്തിയ തീറ്റ തിരിഞ്ഞു നോക്കാതെ നീന്തിയിരുന്ന ഭീമൻ വരാലുകൾ ഇപ്പോൾ വെള്ളം വറ്റിയ കുളത്തിൽ കിടന്ന് പിടയുന്നത് ജോണി നോക്കിക്കാണുന്നു.

“കുളത്തിന്റെ വക്കിലെത്തിയതും ,അദ്ഭുതം, കുളത്തിലെ വെള്ളം തീര്‍ത്തും വറ്റിയിട്ട് മേല്‍പ്പരപ്പിലെ നനവ് മാത്രം അവശേഷിച്ചിരുന്നതായി കണ്ടു. അതിനടിയില്‍ ചേറില്‍ പുതഞ്ഞ് കിടന്ന് കൊണ്ട് ആ മൂന്ന് വരാലുകളും ശ്വാസം കിട്ടാതെ പിടയുകയുമായിരുന്നു. ഇടയ്ക്കിടെ പിടയ്ക്കല്‍ നിര്‍ത്തി അനക്കമറ്റ് കിടന്ന് വയര്‍ വലുതായി വീര്‍പ്പിക്കുകയും ചുരുക്കുകയും ചെയ്തു കൊണ്ടിരുന്നു. വല്യപ്പച്ചന്‍ ചെയ്തിരുന്നത് പോലെ തന്നെ!”

നമ്മൾക്കാർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാലുകളുടെ, ചെറിയ മീനുകളുടെ ദൈവമാകാൻ സാധിക്കും. ജോണി ചെളിയിൽ കിടന്നു പിടയ്ക്കുന്ന ആ മൂന്നു ഭീമന്മാരെ സൂക്ഷിച്ചു പിടിച്ചെടുത്ത്‌ കൂടയിൽ കിടത്തി ആറ്റിൽ കൊണ്ട് പോയി വിട്ടയ്ക്കുന്നു, *പഥേർ പാഞ്ചാലി*യിൽ അപ്പു ദുർഗ്ഗ മോഷ്ടിച്ച മാല കുളത്തിൽ എറിഞ്ഞു കളയുന്നത് പോലെ. മരണത്തിന് ശേഷം വേറെയെന്തു സത്യം?

“അവിടെ നിന്ന് കൈതക്കാട് കടവിലേക്ക് പാഞ്ഞോടിപ്പോയി ആറ്റുതിട്ടയില്‍ ആയമെടുത്ത് നിന്ന് കൊണ്ട് കൂടയില്‍ നിന്ന് വരാലുകള്‍ ഓരോന്നിനെയായി, പൊക്കിയെടുത്ത് പിടി വിട്ട് പോകാതെ കഴുത്തില്‍ മുറുകെപ്പിടിച്ചിട്ട് നീരൊഴുക്കിലേക്ക് നീട്ടിയെറിഞ്ഞു . . . അതിന് ശേഷം ഒരൊറ്റയോട്ടമോടി തറവാട്ടു മുറ്റത്ത് തിരിച്ചെത്തിയ ഞാന്‍ അത്യന്തം മന:സമാധാനത്തോടെ നടക്കല്ല് നടന്ന് കയറിയിട്ട് വല്യപ്പച്ചനെ ചുറ്റി നിന്നവര്‍ക്കിടയിലൂടെ അപ്പച്ചന്റെയടുത്തേക്ക് ഒരു വിധം നൂണ്ട് കയറിച്ചെല്ലുമ്പോള്‍- അപ്പനും അനിയന്മാര്‍ രണ്ട് പേരും അപ്പന്‍പെങ്ങളും ഊഴം വച്ച്, ഒരു കൊച്ചു കോപ്പയില്‍ നിന്ന് വിരല്‍ മുക്കിയെടുത്ത് തുള്ളികളായി നാവില്‍ തൊട്ട് തൊട്ട് കൊടുത്തു കൊണ്ടിരുന്ന വെള്ളം മെല്ലെ മെല്ലെ നുണഞ്ഞ്, വല്യപ്പച്ചന്‍ സാവകാശം മരിച്ചു കൊണ്ടിരിക്കുകയായിരുന്നു.”

ആയുസ്സിന്റെ അനക്കം മന്ദഗതിയിൽ ആകുമ്പോൾ പൊട്ടക്കുളത്തിലായാലും, അതിവേഗം ഒഴുകുന്ന നദിയിലായാലും, ചക്രവാളം തൊടുന്ന കടലിലായാലും ഒന്നുമില്ലായ്മയുടെ നിശ്ചലത എന്നെന്നേയ്ക്കുമായി മീനിനെയും മനുഷ്യനെയും പിടി കൂടും. മീൻ പിടുത്തം മരണത്തിന്റെ മറ്റൊരു വാക്കാണെങ്കിലും, ജോണിന്റെ ഈ കൊച്ചു കഥയിൽ, ചെറിയ മീനുകളുടെ ദൈവങ്ങൾ, അസമയത്ത് കയറി വരുന്നവർക്കെതിരെ വല വിലക്കുമെന്നതും സത്യമത്രെ.

Thank you, John, for your lovely story. 🙏❤🙏

*The Stones of Souparnika* – my translation of Aymanam John’s short story in Exchanges Translation Studies Journal

https://exchanges.uiowa.edu/issues/endurance/p-stylefont-weight-400the-stones-of-souparnika/?fbclid=IwAR0gaznyRvR1e7FekDjCDz7IIK4EeDCk7wLWZPaXaAM5qQY_k91k1bpCrMQ